പുരാണപ്പെട്ടി

പുരാണപ്പെട്ടി

Friday, December 27, 2013

മുഖവചനം


      നമ്മുടെ ഭാരതത്തിന്റെ സമ്പന്നമായ സംസ്കാരത്തിന്റെ അടിത്തറയാണല്ലോ ആദിമകാലം മുതൽക്കേയുള്ള പ്രമാണഗ്രന്ഥങ്ങൾസനാതനധർമ്മത്തിന്റെ അടിസ്ഥാനം അതിന്റെ രണ്ടായിരത്തിലധികം വരുന്ന മൂലഗ്രന്ഥങ്ങളാണ്മാനവരാശിയുടെയും ഈ പ്രപഞ്ചത്തിന്റെ തന്നെയും സകല മേഖലകളെയും പ്രതിപാദിക്കുന്നതിനും, അവയെ തലനാരിഴകീറി സമഗ്രമായി അപഗ്രഥിക്കുന്നതിനും വിശദീകരിക്കുന്നതിനും ഒരൊറ്റ ഗ്രന്ഥം മാത്രം പര്യാപ്തമല്ല എന്നതിനാലാവാം നമ്മുടെ ആചാര്യന്മാർ ഇത്രയധികം ഗ്രന്ഥസമ്പത്ത് നമുക്ക് സമ്മാനിച്ചത്. ആധുനിക ശാസ്ത്രത്തിന്റെ സകലമാന കണ്ടെത്തലുകളുടെയും കണ്ടുപിടുത്തങ്ങളുടെയും (Discoveries and Inventions) അടിസ്ഥാനം ഈ ഗ്രന്ഥങ്ങൾ തന്നെയാണന്ന് നിസ്സംശയം പറയാം.  2000 ലേറെ മൂലഗ്രന്ഥങ്ങളും അവയുടെ പതിനായിരത്തിലധികം സംസ്കൃത വ്യാഖ്യാനങ്ങളും പല ഭാഷകളിലായി അവയുടെ ലക്ഷക്കണക്കിന് ഉപാഖ്യാനങ്ങളും നമുക്ക് എക്കാലത്തും ശരിയായ മാർഗനിർദ്ദേശം തരുന്നുആയിരക്കണക്കിന് ആചാര്യന്മാർ ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് ആയിരക്കണക്കിന് വിഷയങ്ങളിൽ സമഗ്രമായ പഠനവും അനുഭവവും കൊണ്ട് രചിച്ചതാണ് ഇവയൊക്കെ.
        അടിസ്ഥാനപരമായി ഈ ഗ്രന്ഥങ്ങളെ വേദങ്ങൾ, ഇതിഹാസങ്ങൾ പുരാണങ്ങൾ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവവേദം എന്നിവയാണ് ചതുർവേദങ്ങൾ.  വേദങ്ങൾ അനാദിയാണ്; അവ എത്രനാൾ മുൻപ് രചിക്കപ്പെട്ടു എന്ന് ആർക്കും അറിയില്ല. വേദങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് മാനവരാശിയ്ക്കു ആവശ്യമായ ശാശ്വതമൂല്യങ്ങളെക്കുറിച്ചുള്ള സന്ദേശങ്ങളാണ്.  അതിൽ വിവരണങ്ങളോ കഥകളോ ഇല്ല, പാപപുണ്യങ്ങളെക്കുറിച്ചോ ശരിതെറ്റുകളെക്കുറിച്ചോ പ്രത്യക്ഷമായ പരാമർശങ്ങളില്ല.  വേദങ്ങൾ മുഴുവൻ അറിവുകളാണ്. ഏറ്റവും അറിവും വിവേകവുമുള്ളവർക്ക് അവ അപഗ്രഥിച്ച് അവയിൽ നിന്ന് ജ്ഞാനം ആർജ്ജിക്കാം.  അതിനാലാണത്രേ വേദങ്ങൾ  ബ്രാഹ്മണർക്കേ പഠിക്കാവൂ എന്ന് പറയുന്നത്.  ബ്രാഹ്മണനെന്നാൽ മാതാപിതാക്കൾ ബ്രാഹ്മണരായവരല്ല; അറിവിലും വിവേകത്തിലും അത്രയും ഉന്നതതലത്തിലെത്തിയവരാണ്, അവർ കർമ്മത്തിലൂടെയാണ് ആ സ്ഥാനത്തിലെത്തുന്നത് അല്ലാതെ ജനനത്തിലൂടെയല്ല. വേദങ്ങളെഴുതിയതുതന്നെ വിശ്വാമിത്രകുലത്തിൽപ്പെട്ട അബ്രാഹ്മണരായ ഋഷിമാരാണ്.  ഋഗ്വേദത്തിന് ആധികാരികത  ലഭിച്ച ഭാഷ്യം രചിച്ച ഐതരേയൻ  മൺപാത്രനിർമ്മാണം നടത്തുന്ന കുലാലവംശത്തിൽ പിറന്ന ആളാണ്.  വേദങ്ങൾ ക്രോഡീകരിച്ച വേദവ്യാസൻ മുക്കുവവംശത്തിലാണ് പിറന്നത്. അതായത്,  ബ്രാഹ്മണർക്കേ പഠിക്കാവൂ എന്നല്ല; പഠിച്ചാലേ ബ്രാഹ്മണരാകൂ എന്നാതാണ് ശാസ്ത്രം - 'ബ്രഹ്മജ്ഞാനേന ഏവ ബ്രാഹ്മണഃ'. വളരെ ശാസ്ത്രീയമായാണ് വേദരചന നിർവ്വഹിച്ചിരിക്കുന്നത്.  ഉച്ചാരണത്തിൽ പോലും കൃത്യത പാലിച്ചാലേ അതിന്റെ ശരിയായ ആശയം ഗ്രഹിക്കാനാകൂ. ഉദാത്തം, അനുദാത്തം, സ്വരിതം, രേഭം, ഹ്രസ്വം, പ്രചേയം, അനുനാസികം, കമ്പം, ദീർഘകമ്പം, പ്ല്തം എന്നിങ്ങനെ പത്ത് ശ്രുതികളിലാണ് വേദമന്ത്രങ്ങൾ ഉച്ചരിക്കുന്നത്. അതിനാൽ വേദങ്ങൾ ഗുരുമുഖത്തുനിന്നു തന്നെ പഠിക്കണം.

        ഇതിഹാസങ്ങൾ കഥകളുടെയും സംഭവങ്ങളുടെയും  രൂപത്തിൽ സന്ദേശങ്ങളും അവയിലെ നന്മയും തിന്മയും വേർതിരിച്ച് കാട്ടിത്തരുന്നു.  എന്നാൽ ഏത് സ്വീകരിക്കണമെന്ന നിർദ്ദേശമൊന്നും തന്നെ അവയിലില്ല.  നമ്മുടെ വിവേകത്തിനനുസരിച്ച് നമുക്ക് നല്ലതെന്ന്  തോന്നുന്നത് ഉൾക്കൊള്ളാം.  അതിന്റെ സൃഷ്ടാക്കൾ ഒരിക്കലും ഇത് നന്മ, ഇത് തിന്മ എന്ന് പറഞ്ഞു തരുന്നില്ല.  രാമായണവും മഹാഭാരതവുമാണല്ലോ നമ്മുടെ ഇതിഹാസങ്ങൾ.  അതിൽ മഹാഭാരതത്തെ പഞ്ചമവേദം എന്ന് പറയുന്നു.  മഹാഭാരതത്തിൽ നിന്നും വന്ന ഉപശാഖകളാണ് ഭഗവത്ഗീതയും ഭാഗവതവും ഒക്കെ.
     എന്നാൽ മനുഷ്യ സമൂഹത്തിൽ ഏറ്റവും ജ്ഞാനികളായ പണ്ഡിതന്മാരും, കുറെയൊക്കെ അറിവുള്ളവരും പിന്നെ വളരെ സാധാരണക്കാരും ഉണ്ടല്ലോ.  അതിൽ ഏറ്റവും സാധാരണക്കാർക്കായി രചിച്ചിട്ടുള്ളവയാണത്രേ പുരാണങ്ങളും പുരാണകഥകളും. സത്ഗുരുക്കന്മാരുടെയെല്ലാം  വാക്കുകളിൽ അവ നല്ല സന്ദേശങ്ങളിലേയ്ക്കുള്ള വിരൽചൂണ്ടികളാണ്, ലക്ഷ്യത്തിലേയ്ക്കുള്ള വഴികളാണ്.  ഉദാഹരണത്തിന് ഒരു നല്ല മാങ്ങ കാണുമ്പോൾ, ‘അതാ അവിടെ ഒരു നല്ല മാങ്ങ’ എന്ന് വിരൽ ചൂണ്ടി പറയുന്നു.  ആ മാങ്ങ കിട്ടാനായി വിരലിൽ കയറി പിടിച്ചാൽ പറ്റില്ല; വിരൽ ഒരു വഴികാട്ടി മാത്രമാണ്. അത് കാണിച്ചു തരുന്ന കാര്യം മാത്രം ശ്രദ്ധിക്കണം.  അതിനാൽ അതിന്റെ ലക്ഷ്യങ്ങൾ എടുത്ത് കഥകൾ മറക്കുക.  പുരാണങ്ങളെ  ചരിത്രമായി വ്യാഖ്യാനിക്കാതിരിക്കണം.  അവയിലെ  കഥകൾ നടന്നതാണോ അല്ലയോ എന്നതിലുപരി അവ നൽകുന്ന സന്ദേശങ്ങൾ,  ഗുണപാഠങ്ങൾ, തത്വങ്ങൾ തുടങ്ങിയവയാണ് ഉൾക്കൊള്ളേണ്ടത്.  പുരാണങ്ങളുടെ സൃഷ്ടാക്കൾ തന്നെ അവയിലെ ന്യായാന്യാനങ്ങളും നന്മതിന്മകളും ഒക്കെ പറഞ്ഞു തരുന്നു.  ഇതിഹാസങ്ങളിലെ പല പരാമർശങ്ങളും കഥകളായും ഉപകഥകളായും പുരാണത്തിൽ നിറയുന്നു. 
       പുരാണങ്ങളിലെ അനേകായിരം കഥകളിൽ, എന്റെ അച്ഛനും അമ്മയും, വല്യമ്മമാരും, അമ്മൂമ്മമാരും, അപ്പൂപ്പനും പറഞ്ഞുതന്നതും,  പലരിൽനിന്നു ഞാൻ കേട്ടതും പലയിടത്തുനിന്നു ഞാൻ വായിച്ചതും അറിഞ്ഞതുമായ ചില കഥകളാണ് ഇവിടെ കുറിക്കുന്നത്. കഥകളുടെയും ഉപകഥകളുടെയും അക്ഷയഖനിയായ ഇവയിൽ നിന്നും കുറച്ചു കഥകൾ തിരഞ്ഞെടുക്കുക എന്നത് അതീവദുഷ്കരം തന്നെ.  ഇവയിൽ നിന്ന്, വരും തലമുറയ്ക്കു വേണ്ടി കുറച്ചെങ്കിലും കരുതിവയ്ക്കാൻ കഴിഞ്ഞാൽ അതൊരു മഹാഭാഗ്യം തന്നെ.ഈ കഥകളിൽ ഒട്ടുമിക്കതും പ്രതീകാത്മകവും കാൽപനികവുമാണ്.  ഇതിൽ യുക്തി തിരയരുത്, ഇതിലെ സന്ദേശങ്ങളും ഗുണപാഠങ്ങളും തത്വങ്ങളും കൗതുകങ്ങളും ഉൾക്കൊള്ളാൻ ശ്രമിക്കാം
           ഈ സംരംഭത്തിന്  ആശയം തന്ന എന്റെ  ഗീതേച്ചിയെ വളരെ ചാരിതാർത്ഥ്യത്തോടെ ഇവിടെ സ്മരിക്കട്ടേ. ഇതിലേക്കു വേണ്ട പുണ്യപുരാണ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും ചിത്രങ്ങളും (നേരിട്ടുള്ള യാത്രകളിലൂടെ അവൻ ശേഖരിച്ചിട്ടുള്ളവയാണ്) വളരെ സന്തോഷത്തോടെ എനിക്കു തന്ന എന്റെ ഗോപനും,    എന്റെ കൊച്ചുമക്കളായ കിച്ചുവും(കേശവ്) കുട്ടുവും(മാധവ്) പിന്നെ കഥപ്പെട്ടിയിലെ എനിക്കറിയാവുന്നവരും അറിയാത്തവരുമായ എന്റെ  ചെറിയ കുഞ്ഞുങ്ങളും ‘വലിയ’ ചെറിയ കുഞ്ഞുങ്ങളുമാണ്  ഇതിന് എനിക്കുള്ള പ്രചോദനം.

                 അച്ഛനും അമ്മയും മക്കളും മാത്രമുള്ള ഇന്നത്തെ അണുകുടുംബങ്ങളിൽ കഥ പറഞ്ഞു കൊടുക്കാൻ ആരുണ്ട്? പുരാണങ്ങൾ വായിച്ചു പറഞ്ഞു കൊടുക്കാൻ ആരുണ്ട്?സമയമില്ലാത്ത അച്ഛനമ്മമാർക്കും, അപ്പൂപ്പനും അമ്മൂമ്മക്കും പകരാൻ കഴിയുന്ന പലതിനുവേണ്ടിയും കമ്പ്യൂട്ടറിനെ ആശ്രയിക്കുന്ന എല്ലാ പൊന്നുമക്കൾക്കും................................
                        ഒരു പുതുവൽസര സമ്മാനം....
95